University News
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ അഞ്ചാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എംപിഇഎസ് -2023 അഡ്മിഷൻ - റഗുലർ ) നവംബർ 2025 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കായി മേയ് രണ്ടിന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
22.04.2026 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റഗുലർ, സപ്ലിമെൻറ്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
22.04.2026 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ, സപ്ലിമെൻറ്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് പ്രിൻറ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത് ഹാൾ ടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ രാവിലെ 10 ന് ഹാജരാകണം. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും സർക്കാർ അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.
പരീക്ഷ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ പിജി ( സിബിസിഎസ്എസ്- റഗുലർ,സപ്ലിമെന്ററി) മേയ് 2026 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
06.05.2026 ന് ആരംഭിക്കുന്ന മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ എൽ എൽ ബി (റഗുലർ, സപ്ലിമെന്ററി ) മേയ് 2026 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
തീയതി നീട്ടി
എട്ട് , നാല് സെമസ്റ്റർ ബിഎ എൽഎൽബി മേയ് 2026 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുവാനുള്ള തീയതി 25.04.2026 വരെ നീട്ടി
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ സോഷ്യോളജി വിഷയത്തിൽ പിഎച്ച്ഡിക്കായി ദീപ മോഹൻ സമർപ്പിച്ച പ്രബന്ധത്തിന്റെ ഓപ്പൺ ഡിഫൻസ് 30 രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്ന് ദിവസം മുന്‍പു മുതൽ കണ്ണൂർ സർവകലാശാല ഡോ. ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമാകും.
കണ്ണൂർ സർവകലാശാലയിൽ കോമേഴ്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന പി.കെ.വിഷ്ണു പി.എച്ച്.ഡി. ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്റെ ഓപ്പൺ ഡിഫൻസ് 27 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂട നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു.പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്ന് ദിവസം മുന്‍പു മുതൽ ശ്രീനാരായണ കോളേജ്, കണ്ണൂർ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.
University News
മൂന്നാം സെമസ്റ്റർ (സിസിഎസ്എസ് - 2020 പ്രവേശനം) എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, നാലാം സെമസ്റ്റർ ( സിസിഎസ്എസ് - 2014 പ്രവേശനം ) എംഎസ്സി ഫിസിക്സ് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് - V - യുജി) വിവിധ ബിവോക് (2022, 2023, 2024 പ്രവേശനം) ഏപ്രിൽ 2026, (2019, 2020, 2021 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി നാല് മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ്) ഇന്റഗ്രേറ്റഡ് എംഎസ്സി - ബോട്ടണി വിത് കംപ്യൂട്ടേഷൻ ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എംഎ - ഇംഗ്ലീഷ് ആൻഡ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് (2021 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026, (2020 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി നാല് മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ട്, നാല് സെമസ്റ്റർ (സിബിസിഎസ്എസ് - യുജി) വിവിധ യുജി (2020 പ്രവേശനം മുതൽ) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി രണ്ട് മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2019 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.
Kerala
തലശേരി: പാനൂർ പാറാട്ട് ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസ് വാഹനം തകർക്കുകയും മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കുകയും വടിവാൾ ഉയർത്തി ഭീഷണി ഉയർത്തുകയും ചെയ്ത സംഘത്തിലെ പ്രതികളായ അഞ്ച് സിപിഎം പ്രവർത്തകരെ കർണാടകയിലെ ഒളിയിടത്തിൽ നിന്ന് പോലീസ് അറസ്റ്റുചെയ്തു.
ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായി മാറിയ പാറാട്ടെ വടിവാൾ പ്രയോഗം നടത്തിയ പാറാട്ട് മൊട്ടേമ്മൽ ശരത്ത് (29), കുങ്കിച്ചീന്റവിട അതുൽ (32), പുത്തൂർ കല്ലായിന്റവിട അശ്വന്ത് (25), പട്ടർ വലിയത്ത് ശ്രീജിൻ (24), ശ്രുതിലയത്തിൽ ശ്രേയസ് (26) എന്നിവരെയാണ് കൂത്തുപറമ്പ് എസിപി എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൈസൂർ ബോഘാടിയയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കർണാടകയിലേക്കു കടന്ന പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യംചെയ്തശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ആയുധങ്ങൾ കണ്ടെടുക്കുകയും തെളിവെടുപ്പു നടത്തുകയും ചെയ്യുമെന്നു പോലീസ് അറിയിച്ചു.
തെരഞ്ഞെടുപ്പുഫലം വന്ന ദിവസം ആഹ്ലാദപ്രകടനത്തിനിടെയാണു പാറാട്ട് അക്രമസംഭവങ്ങൾ അരങ്ങേറിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മുഖ്യപ്രതി ശരത്ത് വാളുമായി ഒരു വീട്ടിൽ അതിക്രമിച്ചു കയറുകയും ഗൃഹനാഥനു നേരെ വാളുയർത്തുകയും ചെയ്യുന്ന ചിത്രം പുറത്തു വന്നിരുന്നു.
സംഭവത്തിൽ പ്രതികളായ നാല് സിപിഎം പ്രവർത്തകരെ നേരത്തെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ജീവൻ (30), റനീഷ് (31), ശ്രീജു (30), സച്ചിൻ (32) എന്നിവരെയാണ് നേരത്തെ കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരേയാണു സംഭവത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
പാറാട്ടെ അക്രമത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരേയും പോലീസ് കേസെടുക്കുകയും പ്രതികൾക്കായി റെയ്ഡ് നടത്തുകയും ചെയ്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തൽ. രാഷ്ട്രീയ പോരാട്ടം നടന്ന ജില്ലാ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പം പിടിച്ചു.
സർക്കാരിനോടുള്ള എതിർപ്പല്ല. മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നും പാർട്ടി വിലയിരുത്തി. ശബരിമല സ്വർണക്കൊള്ള തിരിച്ചടി ആയിട്ടുണ്ട്. അതിനെ മറികടക്കണം.
തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. സാമുദായിക സമവാക്യങ്ങൾ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും വിമർശനം ഉയർന്നു.
Kerala
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ കണ്ണൂർ പാനൂരിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം പാനൂരിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സിപിഎം പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് യുഡിഎഫ് പ്രവർത്തകരുടെ വീടുകളിൽ കയറിയ ഇവർ വടിവാളു വീശുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേമയം രാമന്തളിയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിലും പയ്യന്നൂരിൽ യുഡിഎഫ് ഓഫീസിനുനേരെ അക്രമം നടത്തിയ സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പയ്യന്നൂർ പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി തിരുത്തൽ നടപടികളിലേക്കു കടക്കാൻ സിപിഎമ്മും എൽഡിഎഫും. തെരഞ്ഞെടുപ്പു വിധി അവലോകനം ചെയ്യാൻ തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും.
ശബരിമല സ്വർണപ്പാളി വിവാദം തദ്ദേശ തെരഞ്ഞെടുപ്പു വിധിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണു വിലയിരുത്തൽ. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഎം നേതാക്കളെ തള്ളിപ്പറയാൻ എൽഡിഎഫ് സർക്കാരിനും പാർട്ടിക്കും കഴിയാതിരുന്നത് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ന്യൂനപക്ഷ വിഭാഗങ്ങളെ അവഗണിച്ചെന്ന പരാതിയും സിപിഎമ്മിലെ ചില മുതിർന്ന നേതാക്കൾ ഉന്നയിക്കുന്നുണ്ട്. എൽഡിഎഫ് നേതൃയോഗവും തിങ്കളാഴ്ച ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി തന്നെയാണ് ഇടതുമുന്നണി യോഗത്തിലേയും പ്രധാന വിലയിരുത്തൽ.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം എരുമേലി പഞ്ചായത്തിൽ യുഡിഎഫിന് മികച്ച വിജയം നേടാനായെങ്കിലും പ്രസിഡന്റ് സ്ഥാനം ലഭിക്കില്ല. ഇത്തവണ എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണമാണ്.
എന്നാൽ യുഡിഎഫിൽ നിന്ന് ഈ വിഭാഗത്തിൽ മത്സരിച്ച രണ്ട് സ്ഥാനാർഥികളും പരാജയപ്പെട്ടതാണ് അവർക്ക് തിരിച്ചടിയായത്. ഇതോടെ ബിജെപി, എൽഡിഎഫ് സ്ഥാനാർഥികളായി വിജയിച്ച രണ്ട് പേരിലൊരാൾ പ്രസിഡന്റാകും.
ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 14, എൽഡിഎഫ് ഏഴ്, ബിജെപി രണ്ട്, ഒരു സ്വതന്ത്രനും വിജയിച്ചു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ബിജെപി നില മെച്ചപ്പെടുത്തി. കിടങ്ങൂർ, പൂഞ്ഞാർ തെക്കേക്കര, അയ്മനം പഞ്ചായത്തുകൾ ബിജെപി നേടി. കഴിഞ്ഞതവണ അയ്മനം പഞ്ചായത്തിൽ ഏഴു വാർഡുകളിൽ വിജയിച്ചിരുന്ന ബിജെപി ഇത്തവണ ഒമ്പതു സീറ്റുകൾ നേടി.
പൂഞ്ഞാർ തെക്കേക്കരയിൽ ആകെയുള്ള 15 സീറ്റുകളിൽ എട്ടു സീറ്റുകൾ ബിജെപി നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.സി.ജോർജിന്റെ ജനപക്ഷത്തിന്റെ പിന്തുണയിലാണ് എൽഡിഎഫ് ഭരണം നേടിയിരുന്നത്. ബിജെപി എട്ട്, എൽഡിഎഫ് അഞ്ച്, യുഡിഎഫ് രണ്ടു സീറ്റുകളിലുമാണ് വിജയിച്ചത്.
കിടങ്ങൂർ പഞ്ചായത്തിൽ ഏഴു സീറ്റ് നേടിയാണ് ബിജെപി ഭരണം പിടിച്ചത്. യുഡിഎഫ് അഞ്ചു സീറ്റിലും എൽഡിഎഫ് നാലു സീറ്റിലും വിജയിച്ചു. 2020 ൽ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ തവണ പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളിൽ ബിജെപി ഭരണം പിടിച്ചിരുന്നെങ്കിൽ ഇത്തവണ അവർക്ക് ഈ രണ്ട് പഞ്ചായത്തുകളും നഷ്ടമായി. പള്ളിക്കത്തോട്ടിൽ യുഡിഎഫും മുത്തോലിയിൽ എൽഡിഎഫുമാണ് ഇത്തവണ വിജയിച്ചത്.
Kerala
കോട്ടയം: പാലാ നഗരസഭയിൽ ജോസ് കെ. മാണിയേയും എൽഡിഎഫിനെയും ഞെട്ടിച്ച് യുഡിഎഫ് ഭരണം ഉറപ്പിച്ചു. യുഡിഎഫ്12 സീറ്റിലും എൽഡിഎഫ് പത്തു സീറ്റിലും മറ്റുള്ളവർ നാലു സീറ്റിലും വിജയിച്ചു. ഇതിൽ മൂന്നെണ്ണം ബിനു പുളിക്കക്കണ്ടവും സഹോദരനും ബിനുവിന്റെ മകളും വിജയിച്ച് വാർഡുകാളാണ്.
ഈ മൂന്നുപേരും യുഡിഎഫിനെ പിന്തുണയ്ക്കും. ഇവർക്കെതിരെ യുഡിഎഫ് സ്ഥാനാർഥികളെ നിറുത്തിയിരുന്നില്ല. മൂന്നു പേരും സ്വതന്ത്രരായി ജീപ്പ് ചിഹ്നത്തിലാണ് മത്സരിച്ചത്. നഗരസഭാധ്യക്ഷ സ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടര്‍ന്ന് കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടം പുതിയ രാഷ്ട്രീയപരീക്ഷണത്തില് വിജയിച്ചിരിക്കുകയാണ്.
20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണു ജയിച്ചത്. കേരള കോണ്‍ഗ്രസ് എമ്മുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു.
അതേസമയം ജോസ് കെ. മാണി നേരിട്ട് പ്രചാരണം നടത്തിയിട്ടും നഗരസഭ കൈവിട്ടു പോയത് വരും ദിവസങ്ങളിൽ പാർട്ടിയിൽ ചർച്ചയാകും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തും ആദ്യ സൂചന എൽഡിഎഫിന് അനുകൂലമാണ്. തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് മൂന്ന്, യുഡിഎഫ് മൂന്ന്, എൻഡിഎ രണ്ട് സീറ്റിലും ലീഡു ചെയ്യുകയാണ്.
സ്ഥാനാർഥിത്വത്തിൽ വിവാദമുണ്ടായ മുട്ടടയിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് പിന്നിൽ നിൽക്കുകയാണ്. കൊല്ലം കോർപറേഷനിൽ എൽഡിഎഫ് ഏഴു സീറ്റിലും യുഡിഎഫ് രണ്ട് സീറ്റിലും ലീഡു ചെയ്യുകയാണ്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. 8.20 മുതല്‍ ഫലം എത്തിത്തുടങ്ങുമെങ്കിലും പൂർണഫലം ഉച്ചയോടെ ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ 73.56 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ 70.91 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെങ്കിൽ രണ്ടാം ഘട്ടത്തിൽ 76.08 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ ബാലറ്റുകള്‍ കളക്ടറേറ്റുകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് എണ്ണുന്നത്.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനുശേഷം നടത്തുന്ന ആഹ്ലാദ പ്രകടനങ്ങൾക്ക് കോഴിക്കോട് റൂറലിൽ നിയന്ത്രണമേർപ്പെടുത്തി. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. പലയിടങ്ങളിലും സംഘർഷ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രകടനങ്ങൾ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികൾക്കൊപ്പം മാത്രമേ പാടുള്ളൂ. നാസിക് ഡോൾ അടക്കമുള്ള ശബ്ദ സംവിധാനങ്ങൾക്കും വിലക്കുണ്ട്. ബൈക്കുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തരുതെന്നും നിർദേശമുണ്ട്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ 20 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് കോർപറേഷനിലെ വോട്ടുകൾ എണ്ണുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കൃത്യം എട്ടിനു തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും.
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ എണ്ണും. ആദ്യം വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും.
തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്ട്രോംഗ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക. വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടിംഗ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക.
ലീഡ് നിലയും ഫലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala. gov.in , https://trend. kerala.nic.in
National
തിരുവനന്തപുരം: ബിഹാറിൽ ഇന്ത്യാ സഖ്യത്തെ നിലംപരിശാക്കി എൻഡിഎ നടത്തിയ വൻ വിജയം മറ്റു സംസ്ഥാനങ്ങളെയും സ്വാധീനിക്കുമെന്ന് വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങളും ബാക്കി നില്‍ക്കെ കേരളത്തിലെ രാഷ്ട്രീയ മേഖലയിലും ഇതിന്റെ അലയൊലികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ബിഹാറിൽ കണക്കുകൂട്ടലുകൾക്കുമപ്പുറം എൻഡിഎ വൻ വിജയം നേടുകയും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്തത് കേരളത്തിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് നല്കുന്ന ഊർജം ചെറുതല്ല. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഹാർ എടുത്തുകാട്ടിയാകും ബിജെപി പ്രചാരണങ്ങൾ.
എൻഡിഎക്കെതിരേ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രതിപക്ഷം പറയുമ്പോഴും അത് വോട്ടാക്കാൻ അവർക്ക് സാധിച്ചില്ല. വികസനങ്ങളും ജനങ്ങളിലേക്കിറങ്ങിയുള്ള പദ്ധതികളും കൊണ്ടാണ് നിതീഷ് കുമാർ ആ പ്രചരണത്തെ മറികടന്നത്.
ബിഹാറില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒറ്റയക്കത്തിലേക്ക് ചുരുങ്ങിയത് കേരളത്തിലെ പാർട്ടി നേതൃത്വം പാഠമാക്കേണ്ടതാണ്. സംഘടനാ ദൗര്‍ബല്യവും പ്രാദേശിക നേതൃത്വത്തിന്റെ അഭാവവും മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയാണ്.
ഈ സാഹചര്യത്തിൽ, താഴേത്തട്ടിൽ ഇറങ്ങിച്ചെന്നു പാർട്ടിയെ ശക്തിപ്പെടുത്തുകയും ഭിന്നതകളും ഗ്രൂപ്പ് പോരാട്ടങ്ങളും ഒഴിവാക്കി ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്താൽ മാത്രമേ കേരളത്തിൽ കോൺഗ്രസിന് തിരിച്ചുവരവ് സാധ്യമാകൂ എന്നാണ് ബിഹാർ പഠിപ്പിക്കുന്നത്.
അതേസമയം, ബിഹാറിൽ ഇത്തവണ ഒരു സീറ്റുമായി തിരിച്ചടി നേരിട്ട സിപിഎം കേരളത്തിലും സ്വയം ആത്മപരിശോധന നടത്തേണ്ട സമയമാണ്. തുടർഭരണങ്ങൾ ഭരണവിരുദ്ധ വികാരത്തിനു വഴിവയ്ക്കുമെന്ന ധാരണകൾ പൊളിച്ചെഴുതിയ നിതീഷിൽ നിന്ന് കേരളത്തിലെ സിപിഎമ്മിന് ഏറെ പാഠങ്ങൾ പഠിക്കേണ്ടതുണ്ട്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി എൻഡിഎ കുതിക്കുന്നു. നിലവിൽ അവർ 200 സീറ്റിൽ ലീഡു ചെയ്യുകയാണ്. ഇന്ത്യാ സഖ്യം കേവലം 40 സീറ്റിലേക്കൊതുങ്ങി.
പ്രതിപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം കടന്നുകയറിയാണ് എൻഡിഎ മുന്നേറുന്നത്. അൻഗ പ്രദേശിൽ ആകെയുള്ള 27 സീറ്റിൽ മഹാഖഡ്ബന്ധൻ അഞ്ച് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഇവിടെ എൻഡിഎ 22 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
ബോഡ്പൂർ മേഖലയിൽ ആകെയുള്ള 46 സീറ്റുകളിൽ എൻഡിഎ 26 സീറ്റിലും ഇന്ത്യാ സഖ്യം 16 സീറ്റിലാണ് ലീഡുചെയ്യുന്നത്. മഗധ് മേഖലയിലെ ആകെയുള്ള 47 സീറ്റുകളിൽ 31 എണ്ണത്തിൽ മുന്നേറ്റം തുടരുകയാണ് എൻഡിഎ.
മഗധ് മേഖലയിൽ മഹാഖഡ്ബന്ധൻ 16 സീറ്റിലാണ് മുന്നേറുന്നത്. ആകെ 50 സീറ്റുകളുള്ള മിട്ടാഞ്ചലിൽ എൻഡിഎ മുന്നേറ്റം. 35 സീറ്റുകളിലാണ് എൻഡിഎ സഖ്യം മുന്നേറുന്നത്. നിലവിൽ 15 സീറ്റിലാണ് മഹാഖഡ്ബന്ധൻ ഇവിടെ മുന്നേറുന്നത്.